കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ കീറിയ ഷര്‍ട്ട് ആയിരുന്നു ഏവരുടെയും കണ്ണിൽ കൊളുത്തിയത്. വീഡിയോ ക്യാമറകളിലും മൊബൈൽ ഫോണുകളിലും കണ്ട മാധ്യമപ്രവർത്തകർക്കുൾപ്പടെ സംഭവമെന്തെന്ന് ആദ്യം പിടികിട്ടിയില്ല.പിന്നീടാണ് ഷർട്ടിൽ ചെറിയ തുന്നൽ വിട്ട് ഓട്ട വന്നിട്ടുണ്ടെന്ന് മനസിലാക്കുന്നത്.
കോഴിക്കോടെത്തിയ മന്ത്രി ആദ്യം സമസ്ത ഇകെ വിഭാഗം അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ട ശേഷമാണ് കാരന്തൂര്‍ മര്‍ക്കസിലെത്തി കാന്തപുരം എപി അബൂബക്കര്‍ മുസ് ലിയാരെ കണ്ടത്. ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും ചേര്‍ന്ന് മാധ്യമങ്ങളെ കണ്ടു. അതിന് പിന്നാലെ തൂഫാന്‍ വോറിയര്‍ ബാഡ്ജ് കാന്തപുരത്തിന് കുത്തിക്കൊടുക്കുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ കീറിയ ഷര്‍ട്ട് എല്ലാവരുടേയും കണ്ണില്‍ കൊളുത്തിയത്.കീറിയ ഷര്‍ട്ട് മന്ത്രിയുടെ സ്റ്റാഫുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ക്ക് ബേജാറായി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ഷര്‍ട്ട് കീറിയിട്ടുണ്ടെന്ന് അപ്പോള്‍ പറഞ്ഞാല്‍ മന്ത്രിക്കത് നാണക്കേടാകുമോ എന്ന് സംശയം. അതുകൊണ്ടു തല്‍ക്കാലം മിണ്ടാതിരിക്കാം എന്നും കൂടെയുള്ള പൊലിസുകാരും അടക്കം പറഞ്ഞു. ഒടുവില്‍ തൂഫാന്‍റെ ജില്ലാതല ഉദ്ഘാടനത്തിനായി മന്ത്രി കുന്നമംഗലത്തേയ്ക്ക് തിരിച്ചു. കുന്നമംഗലത്തെ പരിപാടിയിലും ചെന്നിത്തല പങ്കെടുത്തത് അതേ കീറിയ ഷര്‍ട്ടുമിട്ടാണ്. പക്ഷെ കെ. ജയന്ത് എംഎല്‍എയുടെ ഓഫിസ് ഉദ്ഘാടനത്തിനെത്തിയപ്പോഴേയ്ക്കും കീറിയ ഷര്‍ട്ട് മാറിയിരുന്നു. രമേശ് ചെന്നിത്തല ഷര്‍ട്ട് കീറിയത് അറിഞ്ഞിട്ടില്ലെന്നും അതല്ല, ലാളിത്യം കാണിക്കാനായി അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നുകേട്ടു. ഏതായാലും സത്യം അദ്ദേഹത്തിന് മാത്രമേ അറിയൂ.