കുറ്റ്യാടി: വാഹനമോടിക്കുമ്പോൾ പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും നിയന്ത്രണം വിട്ട് വാഹനം ഇടിച്ചുനിൽക്കുന്നതു ഒക്കെ ചിലപ്പോഴെക്കെ സംഭവിക്കാറുണ്ട്. എന്നാൽ ഈ വാർത്ത വാഹനത്തിൽ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം മാത്രം സ്വയരക്ഷയ്ക്ക് ശ്രമിച്ച ഡ്രൈവറുടെ വിയോഗവാർത്തയാണ്. സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വാൻ ഡ്രൈവർക്ക് ആണ് ജീവൻ നഷ്ടമായത് . തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിൽ സ്കൂളിൽനിന്ന് കുട്ടികളുമായി പോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ അടുക്കത്ത് അയിരാണിപ്പൊയിൽ അനിൽ കുമാറാണ് (50) ആശുപത്രിയിൽ മരിച്ചത്.
അസ്വസ്ഥത തോന്നിയപ്പോൾ വാഹനം സുരക്ഷിതമായി റോഡരികിൽ നിർത്തി അനിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു.വേളം ഭാഗത്തേക്ക് പോകുന്നതിനിടയിൽ ചെറുകുന്ന് വാഴയിൽമുക്കിൽ എത്തിയപ്പോഴാണ് അനിലിനു ദേഹാസ്വാസ്ഥ്യമുണ്ടായത്. വാഹനം റോഡരികിലേക്ക് ഒതുക്കി സുരക്ഷിതമായി നിർത്തി. അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൊണ്ട് അനിൽ സ്വന്തം ഫോണിൽനിന്നു സ്കൂളിലേക്ക് വിളിപ്പിച്ചു. സ്കൂൾ അധികൃതർ ഉടൻ ആംബുലൻസുമായി എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു ഡ്രൈവർ എത്തിയാണ് കുട്ടികളെ വീടുകളിൽ എത്തിച്ചത്.
ദീർഘകാലമായി ഡ്രൈവറായിരുന്നു അനിൽകുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. ഭാര്യ: നിഷ (കെഎംസി ആശുപത്രി, കുറ്റ്യാടി). മകൾ: പാർവണ (കുറ്റ്യാടി ഗവ. ഹൈസ്കൂൾ വിദ്യാർഥി). സഹോദരി: അനില.