സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെ ഒരാൾക്ക് സൂര്യാതപമേറ്റു. തൃശൂർ കടപ്പുറം അഴിമുഖം സ്വദേശി ഇളാട്ട് വീട്ടിൽ മധുവിനാണ് (55) പൊള്ളലേറ്റത്. കുന്നംകുളം-വടക്കാഞ്ചേരി റോഡിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട് യാത്ര ചെയ്യുകയായിരുന്നു മധു. കഠിനമായ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻതന്നെ ഗ്ലാസ് ഉയർത്തി എസി ഓൺ ചെയ്തെങ്കിലും അപ്പോഴേക്കും വയറിന്റെ വശങ്ങളിൽ പൊള്ളലേറ്റിരുന്നു. തുടക്കത്തിൽ ചെറിയ നീറ്റൽ മാത്രമാണ് അനുഭവപ്പെട്ടതെങ്കിലും പിന്നീട് വയറിന് താഴെയായി ചുവന്ന കുമിളകൾ രൂപപ്പെടുകയായിരുന്നു. കടുത്ത വേദനയും നീറ്റലും അനുഭവപ്പെട്ടതോടെ ഇദ്ദേഹം വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്ത് പാലക്കാട്, തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വീടിന് പുറത്ത് ജോലി ചെയ്യുന്നവർക്ക് മാത്രമല്ല, വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ടെന്നതിന്റെ തെളിവാണ് ഈ സംഭവം.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഗ്ലാസ് താഴ്ത്തിയിട്ട് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. ശരീരത്തിൽ പൊള്ളലോ കുമിളകളോ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.