ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ സൂര്യനെല്ലി സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയാക്രമണം. പ്രദേശവാസിയായ മറിയക്കുട്ടിയുടെ വീട് കാട്ടാനക്കൂട്ടം പൂർണ്ണമായും തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അപകടസമയത്ത് മറിയക്കുട്ടി മകന്റെ വീട്ടിലായിരുന്നതിനാൽ വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്.
രാത്രിയിലെത്തിയ കാട്ടാനക്കൂട്ടം വീട് പൂർണ്ണമായും നിലംപരിശാക്കുകയായിരുന്നു. കഴിഞ്ഞ വർഷവും ഇതേ സമയത്ത് ഈ കാട്ടാനക്കൂട്ടം മറിയക്കുട്ടിയുടെ വീട് തകർത്തിരുന്നു. വീട് തകർന്നതോടെ മറിയക്കുട്ടി പൂർണ്ണമായും ആശ്രയമറ്റ നിലയിലാണ്. ഇവർക്ക് അടിയന്തര സാമ്പത്തിക സഹായവും പുനരധിവാസവും ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യനെല്ലി മേഖലയിൽ കാട്ടാനശല്യം അതീവ രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരു വീട്ടമ്മ കൊല്ലപ്പെട്ടതോടെ വനം വകുപ്പിനെതിരെ പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്. ആനകളെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് ശാശ്വതമായി തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദ്രുതകർമ്മ സേന (RRT) സ്ഥലത്തെത്തി നിലവിൽ ആനകളെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ടെങ്കിലും ജനങ്ങൾ ഇപ്പോഴും വലിയ രീതിയിലുള്ള ഭീതിയിലാണ് കഴിയുന്നത്. ഭവനരഹിതയായ മറിയക്കുട്ടിക്ക് അടിയന്തര സഹായം എത്തിക്കണമെന്നാണ് വനംവകുപ്പിനോടും സർക്കാരിനോടും നാട്ടുകാർ ആവശ്യപ്പെടുന്നത്.