മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അപകടത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ അടുത്ത ചൊവ്വാഴ്ച മുതൽ അന്വേഷണ നടപടികളിലേക്ക് കടക്കും. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെയും അപകടം നടന്ന സ്ഥലവും കമ്മീഷൻ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും.
വെടിക്കെട്ട് നിരോധിക്കുന്നതിനല്ല, മറിച്ച് അപകടരഹിതമായ രീതിയിൽ ആഘോഷങ്ങൾ എങ്ങനെ നടത്താമെന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതിനായി നിലവിലെ വെടിക്കെട്ട് രീതികളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കും. അന്വേഷണം പൂർത്തിയാക്കാൻ ചുരുങ്ങിയത് ആറ് മാസമെങ്കിലും സമയമെടുക്കുമെന്ന് കമ്മീഷൻ അറിയിച്ചു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിലെ റിപ്പോർട്ടും പോലീസിന്റെ മഹസ്സർ ഉൾപ്പെടെയുള്ള രേഖകളും കമ്മീഷൻ വിശദമായി പരിശോധിക്കും.