തൃശൂർ ആനക്കല്ലിലെ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവണിശ്ശേരി സ്വദേശി ഉണ്ണിമായയാണ് (30) മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ എട്ടരയോടെയാണ് ഭർതൃവീട്ടിൽ അനക്കമില്ലാത്ത നിലയിൽ ഉണ്ണിമായയെ കണ്ടെത്തിയത്. തുടർന്ന് അയൽക്കാരും ഭർത്താവിന്റെ അമ്മയും ചേർന്ന് ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉണ്ണിമായ മരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്ന പൊലീസ് ഇത് കൊലപാതകമാണോയെന്ന കോണിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭർത്താവ് ശിവപ്രസാദും ഉണ്ണിമായയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നും, ഇത് പിന്നീട് വലിയ തർക്കങ്ങളിലേക്കും വഴിവെച്ചിരുന്നതായും വിവരമുണ്ട്. യുവതിയുടെ കഴുത്തിൽ പാടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കഴുത്ത് ഞെരിച്ചതാണോ അതോ ശ്വാസം മുട്ടിയാണോ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകളും അന്വേഷണ നടപടികളും പോലീസ് നടത്തിവരികയാണ്.