ശബരിമല നട അടച്ചതിന് ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്ലോഗർക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിയായ അനീഷ് എന്നയാളെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 24-ാം തീയതിയാണ് ഇയാൾ 'ശബരിമല കാഴ്ച' എന്ന പേരിൽ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.
പത്ത് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ, ശബരിമലയിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കും നിരോധനങ്ങൾക്കും വിരുദ്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ.ജെ കൃഷ്ണൻ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് ആവശ്യപ്പെടുകയും, തുടർന്ന് പമ്പ പൊലീസ് അനീഷിനെതിരെ കേസെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം യൂട്യൂബിൽ നിന്നും ഈ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. ഏപ്രിൽ 18-ന് ശേഷമാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് പ്രാഥമിക നിഗമനം.