തൃശ്ശൂർ മൃഗശാലയിൽ അവശേഷിച്ചിരുന്ന ഏക സിംഹമായ 'ആകാശ്' ചത്തു. 15 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് സിംഹത്തിന്റെ അന്ത്യമെന്നാണ് മൃഗശാല അധികൃതർ നൽകുന്ന പ്രാഥമിക വിവരം. പ്രായാധിക്യത്തെ തുടർന്നുണ്ടായ അസുഖങ്ങളാൽ കഴിഞ്ഞ രണ്ടാഴ്ചയായി മൃഗശാലയിലെ വെറ്റിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലായിരുന്നു ആകാശ്.
മൃഗശാലയിലെ സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ഈ ആൺസിംഹം. ഇതിന്റെ മരണത്തോടെ തൃശ്ശൂർ മൃഗശാലയിൽ ഇനി സിംഹങ്ങൾ അവശേഷിക്കുന്നില്ല. നിലവിൽ തൃശ്ശൂർ മൃഗശാലയിൽ നിന്നും പുത്തൂരിലെ പുതിയ സോളോജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.
പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് അധികൃതർ അറിയിച്ചു.