കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. മെയ് 30 മുതൽ ജൂൺ 10 വരെയുള്ള തീയതികളിലെ റൂട്ട് മാപ്പാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രോഗി ജൂൺ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളേജിലും, ജൂൺ രണ്ടിന് റെഡ് ക്രെസന്റ് ഹോസ്പിറ്റലിലും, ജൂൺ ഒൻപതിന് കോഴിക്കോട്ടെ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലും എത്തിയിരുന്നു. നിലവിൽ രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 77 പേരാണുള്ളത്. ഇതിൽ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുന്ന 15 പേരെ വീട്ടിൽ നിരീക്ഷണത്തിൽ (ഹോം ക്വാറന്റൈൻ) പ്രവേശിപ്പിച്ചിട്ടുണ്ട്.
സമ്പർക്കപ്പട്ടികയിലുള്ള ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗലക്ഷണങ്ങൾ പ്രകടമായാൽ മാത്രമേ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രോഗിയുടെ ചികിത്സ തുടരുന്നത്. രോഗിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.