Share this Article
News Malayalam 24x7
നിപ ബാധ; യുവാവിൻ്റെ സമ്പർക്ക പട്ടിക തയാറാക്കി തുടങ്ങി
Kozhikode Nipah Case

കോഴിക്കോട് സ്വദേശിയായ യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ഫറോക്ക് - രാമനാട്ടുകര നഗരസഭ പരിധിയിലുള്ള 43-കാരനാണ് നിപ സ്ഥിരീകരിച്ചത്. നിലവിൽ അതീവ ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ശ്വാസകോശത്തിൽ ന്യൂമോണിയ ബാധയുൾപ്പെടെ ഉള്ളത് ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നു.

യുവാവിന്റെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് ഇതിനോടകം തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. നേരത്തെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഈ ആശുപത്രിയിലെ ഒ.പി വിഭാഗം, എക്സ്-റേ റൂം, എക്കോ ടെസ്റ്റ് വിഭാഗം എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹം എത്തിയതിനാൽ വലിയൊരു സമ്പർക്കപ്പട്ടികയാണ് തയ്യാറാകുന്നത്. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്ന സ്വകാര്യ ആശുപത്രി ജീവനക്കാരോട് നിർബന്ധമായും ക്വാറന്റീനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിലുള്ള മറ്റാർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.

ബിസിനസ്സ് ആവശ്യത്തിനായി എടുത്ത ഗോഡൗൺ വൃത്തിയാക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന വവ്വാലുകളിൽ നിന്നാകാം ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സ്രവസാമ്പിളുകളുടെ അന്തിമ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും.

സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. ഡി.എം.ഇ, ഡി.എച്ച്.എസ് തുടങ്ങിയ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു തുടർനടപടികൾ വിലയിരുത്തും. ബേപ്പൂർ എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് ആരോഗ്യവകുപ്പ് മന്ത്രിയുമായി ഫോണിൽ സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories