കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പൊലീസ് സംഘം വാരാണസിയിലേക്ക്. 17കാരനെ കാണാതായിട്ട് 17 ദിവസം പിന്നിടുകയാണ്. വീടുവിട്ടിറങ്ങിയ ശിവസൂര്യ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ അതിവേഗം പോകുന്നത് കണ്ടു. സ്കൂൾ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ പ്രതികരണം. എന്നാൽ ജംഗ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി ഒരുപക്ഷേ മൈസൂരുവിൽ പോയേക്കാം എന്നൊരു സംശയം വീട്ടുകാർ പൊലീസിനോട് പങ്കുവെച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മൈസൂരുവിലേക്ക് തിരിച്ചെങ്കിലും ഫലമുണ്ടായില്ല. നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിൽ സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്ഐടിക്ക് കൈമാറിയത്.