കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി മധ്യപ്രദേശ് പൊലീസ്. സംഭവത്തില്‍ കേരള പൊലീസില്‍ നിന്ന് വിവരങ്ങള്‍ തേടും. വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും ശേഖരിക്കും. കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതിലും തീരുമാനം ഉണ്ടായേക്കും.
പെണ്‍കുട്ടിയുടെ പങ്കാളിയുടെ അറസ്റ്റ് തടഞ്ഞത് ഹൈക്കോടതി മെയ് 20 വരെ നീട്ടിയിരുന്നു. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസ് പങ്കാളിക്കെതിരെ പോക്‌സോ കേസെടുത്തത്. അതേസമയം, വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ദേശീയ വനിത കമ്മീഷൻ ഉപദേശക സമിതിയംഗം ജി. അഞ്ജന ദേവി പരാതി നല്‍കിയിരുന്നു.
A.A റഹീം, വി. ശിവന്‍കുട്ടി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരെ പ്രതി ചേര്‍ക്കണമെന്നായിരുന്നു ആവശ്യം. കഴിഞ്ഞ മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നുമാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍.