പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായകമായ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. സംസ്ഥാനത്തെ ആകെ 294 മണ്ഡലങ്ങളിൽ 152 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറ് മണി വരെ തുടരും.
ആദ്യഘട്ട വോട്ടെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് നന്ദിഗ്രാമിലാണ്. ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി ഇവിടെ നിന്നാണ് ജനവിധി തേടുന്നത്. മുർഷിദാബാദ് ഈസ്റ്റ്, വെസ്റ്റ് മിഡ്‌നാപൂർ, മിഡ്‌നാപൂർ ഈസ്റ്റ്, ഖരഗ്‌പൂർ, പുരുളിയ തുടങ്ങിയ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നു.
സംസ്ഥാനത്ത് അധികാരം നിലനിർത്താൻ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുമ്പോൾ, അട്ടിമറി വിജയത്തിലൂടെ അധികാരം പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം. ബംഗാൾ വികാരം ഉയർത്തിപ്പിടിച്ച് മമത ബാനർജിയും അഭിഷേക് ബാനർജിയും നടത്തിയ പ്രചാരണ റാലികൾ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് തൃണമൂൽ ക്യാമ്പ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രചാരണങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് ബിജെപി കരുതുന്നു. തകർച്ചയിൽ നിന്ന് തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലാണ് സി.പി.ഐ.എമ്മും കോൺഗ്രസും. വനിതാ സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പ്രചാരണ വേളയിൽ പ്രധാനമായും ചർച്ചയായത്.
സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി 2,407 കമ്പനി കേന്ദ്ര സേനയെ വിവിധയിടങ്ങളിൽ വിന്യസിച്ചു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നവർക്കും പോളിംഗ് തടസ്സപ്പെടുത്തുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഏപ്രിൽ 29-നാണ് പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.