പശ്ചിമ ബംഗാളിലെ 152 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മികച്ച പോളിംഗാണ് ആദ്യ മണിക്കൂറുകളിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം 40 ശതമാനത്തിലേറെ വോട്ടുകൾ ഇതിനോടകം പോൾ ചെയ്യപ്പെട്ടു. രാവിലെ മുതൽ തന്നെ എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്.
അതേസമയം, വോട്ടെടുപ്പിനിടെ മുർഷിദാബാദിൽ പലയിടത്തും ശക്തമായ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. നബഗ്രാമിൽ നടന്ന പെട്രോൾ ബോംബ് ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നിൽ ഹുമയൂൺ കബീറിന്റെ അനുയായികളാണെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) പ്രവർത്തകർ ആരോപിച്ചു.
സംഭവസ്ഥലം സന്ദർശിക്കാനെത്തിയ ഹുമയൂൺ കബീറിനെതിരെ ടി.എം.സി പ്രവർത്തകർ പ്രതിഷേധിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. പോലീസും തൃണമൂൽ പ്രവർത്തകരും തമ്മിലും ഉന്തും തള്ളും ഉണ്ടായി. ഇതിനുപുറമെ സിലിഗുരിയിൽ ബി.ജെ.പി-തൃണമൂൽ പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്രമ സംഭവങ്ങൾ ആശങ്കയുണർത്തുന്നുണ്ട്.