മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിംഗിന്റെ സുരക്ഷാ ചുമതല ഇനി കേന്ദ്ര സേനയ്ക്ക്. പഞ്ചാബ് പൊലീസ് നൽകി വന്നിരുന്ന സുരക്ഷാ കവചം പിൻവലിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്.
രാഘവ് ഛദ്ദയ്ക്കൊപ്പം ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരിൽ ഒരാളാണ് ഹർഭജൻ സിംഗ്. ഇതിന് പിന്നാലെയാണ് പഞ്ചാബ് പൊലീസ് അദ്ദേഹത്തിന് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചത്. ശനിയാഴ്ചയോടെയാണ് പഞ്ചാബ് സർക്കാരിന്റെ നടപടിയുണ്ടായത്. ഒൻപത് മുതൽ പത്ത് വരെ പൊലീസുകാർ അടങ്ങുന്ന സെഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷയായിരുന്നു ജലന്ധറിലെ അദ്ദേഹത്തിന്റെ വസതിയിൽ പഞ്ചാബ് പോലീസ് ഏർപ്പെടുത്തിയിരുന്നത്.
ഞായറാഴ്ച മുതൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF) ഹർഭജൻ സിംഗിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തു. രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ സുരക്ഷാ കാര്യങ്ങളിൽ കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ടത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.