പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത 15 ബൂത്തുകളിൽ ഇന്ന് റീ-പോളിംഗ് നടക്കുന്നു. സൗത്ത് 24 പർഗാനസ് ജില്ലയിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ നാല് ബൂത്തുകളിലും, മഗ്രാഹത് മണ്ഡലത്തിലെ 11 ബൂത്തുകളിലുമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും.
കഴിഞ്ഞ 29-ാം തീയതി നടന്ന വോട്ടെടുപ്പിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി ബിജെപിയും സിപിഐഎമ്മും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാട്ടാനും, ടേപ്പുകൾ ഉപയോഗിച്ച് വോട്ടിംഗ് യന്ത്രം മറച്ചുപിടിക്കാനും ശ്രമം നടന്നതായും, പലയിടങ്ങളിലും ബൂത്തുകൾ പിടിച്ചെടുക്കാൻ ശ്രമങ്ങൾ നടന്നതായും ഇവർ ആരോപിച്ചിരുന്നു.
തുടർന്ന് റിട്ടേണിംഗ് ഓഫീസർമാരും ഒബ്സർവർമാരും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റീ-പോളിംഗിന് ഉത്തരവിട്ടത്. ഇത്തവണത്തെ പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായാണ് നടന്നത്. ഇതിൽ മെയ് 23, 29 തീയതികളിൽ നടന്ന തിരഞ്ഞെടുപ്പുകളിലാണ് ചില ബൂത്തുകളിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.