പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സ്വീകരിച്ച പുതിയ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ സുപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ടിഎംസി ചോദ്യം ചെയ്യുന്നത്.
ഈ നിയമനം പക്ഷപാതപരമായ തീരുമാനങ്ങൾക്ക് വഴിവെക്കുമെന്നും, ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും തൃണമൂൽ കോൺഗ്രസ് ഹർജിയിൽ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാൻഡ് ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും, പശ്ചിമ ബംഗാളിൽ മാത്രം ഇത്തരം നടപടികൾ നടപ്പിലാക്കുന്നത് ഉചിതമല്ലെന്നുമാണ് ടിഎംസിയുടെ വാദം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ടിഎംസി നേരത്തെ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹർജി തള്ളിയിരുന്നു. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാരെ വോട്ടെണ്ണലിനായി നിയമിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. ഇതിനെതിരെയാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് ടിഎംസിയുടെ പ്രധാന ആവശ്യം.