നീറ്റ് പരീക്ഷാ ക്രമക്കേട്, സിബിഎസ്ഇ വിവാദം എന്നിവയ്ക്കെതിരെ സമരം നയിക്കുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ ജന്തർ മന്തറിലെത്തി. ഭരണഘടനയും ദേശീയ പതാകയും ഒപ്പം ഡോ. ബി.ആർ. അംബേദ്കറുടെ ആത്മകഥയും കൈകളിലേന്തിയാണ് അദ്ദേഹം സമരവേദിയിലെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നത്. പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് ഇതുവരെ അഞ്ച് വിദ്യാർത്ഥികൾ രാജ്യത്ത് ജീവനൊടുക്കിയെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ഉടൻ രാജിവെക്കണമെന്നും അഭിജിത് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ സമാധാനപരമായ രീതിയിൽ പ്രതിഷേധം നടത്താൻ ഡൽഹി പോലീസ് അനുമതി നൽകിയിട്ടുണ്ട്.
സമരസ്ഥലത്തുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സമാധാനത്തിന്റെ സന്ദേശമായി പൂക്കൾ നൽകുമെന്നും ബാരിക്കേഡുകൾ മറികടന്നുള്ള അക്രമ സ്വഭാവമുള്ള സമരമുറകളിലേക്ക് കടക്കില്ലെന്നും സിജെപി വക്താവ് സൗരഭ് ദാസ് വ്യക്തമാക്കി. മെയ് 16-ന് ഒരു ആക്ഷേപഹാസ്യ പ്രസ്ഥാനമായി ആരംഭിച്ച സിജെപിക്ക് യുവാക്കളുടെ ഇടയിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഡൽഹിയിലും സമീപപ്രദേശങ്ങളിൽ നിന്നും ഒട്ടനവധി വിദ്യാർത്ഥികളാണ് ജന്തർ മന്തറിലേക്ക് പ്രതിഷേധത്തിനായി എത്തിച്ചേർന്നിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി വൻ പോലീസ് സന്നാഹത്തെയാണ് കേന്ദ്ര സർക്കാർ ജന്തർ മന്തറിൽ വിന്യസിച്ചിരിക്കുന്നത്.