Share this Article
News Malayalam 24x7
വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധം സ്വഭാവദൂഷ്യമല്ല;‘എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല,വ്യക്തിയുടെ സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ വേണമെന്നുമുള്ള നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി
വെബ് ടീം
1 hours 30 Minutes Ago
1 min read
SC

ന്യൂഡല്‍ഹി: വിവാഹത്തിന് മുന്‍പ് പരസ്പര സമ്മതത്തോടെ ഉണ്ടായ ശാരീരിക ബന്ധം ഒരു വ്യക്തിയുടെ സ്വഭാവത്തെയോ ധാര്‍മികതയെയോ ചോദ്യം ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി.പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹത്തിന് മുമ്പ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ല.അവിവാഹിതർ തമ്മിലുള്ള പൂര്‍ണ സമ്മതത്തോടെയുണ്ടായ ബന്ധത്തെ 'സ്വഭാവദൂഷ്യം' (Bad Character) അല്ലെങ്കില്‍ 'ധാര്‍മിക വീഴ്ച' (Moral Turpitude) എന്ന നിലയില്‍ വിലയിരുത്തുന്നത് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

'വിവാഹം കഴിക്കാത്ത രണ്ട് മുതിര്‍ന്ന വ്യക്തികള്‍ പരസ്പര സമ്മതത്തോടെ പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ആ ബന്ധത്തിലുള്ള വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കാന്‍ കാരണമാകാന്‍ പാടില്ല. പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാത്ത രണ്ട് മുതിര്‍ന്ന വ്യക്തികളെ അവരുടെ ഇഷ്ടപ്രകാരമുള്ള ബന്ധം വിലക്കുന്ന നിയമവുമില്ല': കോടതി പറഞ്ഞു.പൊലീസ് കോണ്‍സ്റ്റബിള്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. 2014ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ തെലങ്കാന പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ഒരു യുവാവിന്റെ താല്‍ക്കാലിക നിയമനം റദ്ദാക്കിയിരുന്നു.വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. 2015 ല്‍ ഒരു ലോക് അദാലത്തിന് മുമ്പാകെ കേസ് ഒത്തുതീര്‍പ്പാക്കുകയും തന്റെ അപേക്ഷാ ഫോമില്‍ ഉദ്യോഗാര്‍ത്ഥി കേസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ സ്വഭാവം ചോദ്യം ചെയ്തുകൊണ്ടാണ് നിയമന നടപടികളില്‍ നിന്ന് ഒഴിവാക്കിയത്. ഈ തീരുമാനത്തിന് എതിരെയാണ് യുവാവ് കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച സുപ്രീം കോടതി, രണ്ട് പ്രായപൂര്‍ത്തിയായ അവിവാഹിതരായ വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം മാത്രം ഒരു വ്യക്തിയുടെ മോശം സ്വഭാവത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്ന് വ്യക്തമാക്കി.ഗുരുതരമായ കുറ്റകൃത്യങ്ങളോ പൊതുജന വിശ്വാസത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ ബന്ധങ്ങള്‍ ഒരു വ്യക്തിയുടെ തൊഴില്‍ സാധ്യതകളെ ബാധിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യക്തിയുടെ സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പുകള്‍ വേണമെന്നും, ഭരണകൂട സ്ഥാപനങ്ങള്‍ നിയമന നടപടികളില്‍ ആധുനിക സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories