നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തുന്ന സി.യു.ഇ.ടി. പി.ജി. പരീക്ഷയിലും ഗുരുതരമായ ക്രമക്കേട് ആരോപണം. പൊതുഅറിയിപ്പുകളൊന്നും നൽകാതെ രണ്ടാമതും പരീക്ഷ നടത്തിയെന്നാണ് വിദ്യാർത്ഥികളുടെ ആക്ഷേപം.
പൊളിറ്റിക്കൽ സയൻസ് പരീക്ഷയെ ചൊല്ലിയാണ് പ്രധാനമായും വിവാദം ഉയർന്നിരിക്കുന്നത്. ഔദ്യോഗികമായി ഈ പരീക്ഷ നടന്നത് മാർച്ച് 11-നാണ്. എന്നാൽ പരീക്ഷയ്ക്ക് ശേഷം പുറത്തുവിട്ട ഉത്തരസൂചികയിൽ (Answer Key) മാർച്ച് 11-നു പുറമേ മാർച്ച് 30-നും പരീക്ഷ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സി.യു.ഇ.ടി. പി.ജി. പരീക്ഷകൾ മാർച്ച് 27-ഓടെ അവസാനിച്ചു എന്നായിരുന്നു എൻ.ടി.എ. ഔദ്യോഗികമായി അറിയിച്ചിരുന്നത്. ഇതിനു വിരുദ്ധമായി മാർച്ച് 30-ന് വീണ്ടും പരീക്ഷ നടന്നതായി ഉത്തരസൂചിക വ്യക്തമാക്കിയതോടെയാണ് വിദ്യാർത്ഥികൾ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.
മാർച്ച് 30-ന് ആർക്ക് വേണ്ടിയാണ് പ്രത്യേകമായി പരീക്ഷ നടത്തിയത്, ഇതൊരു പുനഃപരീക്ഷയാണെങ്കിൽ ഏതൊക്കെ വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. പരീക്ഷാഫലം ഏപ്രിൽ 24-ന് തന്നെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഉത്തരസൂചിക വന്നപ്പോഴാണ് ഈ ക്രമക്കേട് പുറത്തറിയുന്നത്. രാജ്യവ്യാപകമായി നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം നിലനിൽക്കുന്നതിനിടയിൽ ഉയർന്ന ഈ പുതിയ വിവാദത്തിൽ എൻ.ടി.എ. ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.