കേന്ദ്ര ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.
ഇത്തവണ രാജ്യസഭയിലേക്ക് അദ്ദേഹത്തെ വീണ്ടും പരിഗണിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് മന്ത്രിസ്ഥാനം ഒഴിയാൻ അദ്ദേഹം തീരുമാനിച്ചത്. ഇനി കേരളം കേന്ദ്രീകരിച്ച് ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാനുള്ള സന്നദ്ധത അദ്ദേഹം പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം.
മൂന്നാം മോദി സർക്കാരിൽ 2024 ജൂൺ 9-നാണ് ജോർജ് കുര്യൻ സഹമന്ത്രിയായി ചുമതലയേറ്റത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് എന്നീ നിലകളിൽ ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം ബിജെപിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളാണ്. മുമ്പ് വാജ്‌പേയി സർക്കാരിൽ ഒ. രാജഗോപാൽ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയും ജോർജ് കുര്യൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.