കൊല്ലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിട്ടും എറണാകുളത്തെ ഔദ്യോഗിക ക്യാമ്പ് ഓഫീസ് ഒഴിഞ്ഞുനൽകാത്തതുമായി ബന്ധപ്പെട്ട് എസ്.പി ഹേമലതയ്ക്ക് പൊലീസ് ആസ്ഥാനത്തുനിന്നും കാരണംകാണിക്കൽ മെമ്മോ നൽകി. എറണാകുളത്തെ ക്യാമ്പ് ഓഫീസ് ഉടൻ വിട്ടൊഴിയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ ഐ.ജി ഹർഷിത അത്തല്ലൂരിയാണ് മെമ്മോ അയച്ചിരിക്കുന്നത്. ഡി.ജി.പി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഓഫീസ് ഒഴിയാൻ തയ്യാറാകാത്തത് ചട്ടവിരുദ്ധമാണെന്ന് മെമ്മോയിൽ ചൂണ്ടിക്കാണിക്കുന്നു.
നാല് മാസം മുൻപാണ് ഹേമലതയ്ക്ക് കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായി സ്ഥലംമാറ്റം ലഭിച്ചത്. എന്നാൽ അതിനുശേഷവും എറണാകുളത്തെ ഔദ്യോഗിക ക്യാമ്പ് ഓഫീസ് ഒഴിയാൻ അവർ വിസമ്മതിക്കുകയായിരുന്നു. നിലവിലെ എറണാകുളം റൂറൽ എസ്.പിക്ക് ഔദ്യോഗിക വസതി ലഭിക്കാത്തതിനാൽ നിലവിൽ ആലുവ പൊലീസ് ക്ലബ്ബിലാണ് അദ്ദേഹം താമസിക്കുന്നത്.
വരുന്ന ജൂൺ 30-നകം ക്യാമ്പ് ഓഫീസ് ഒഴിഞ്ഞില്ലെങ്കിൽ ഇത് ഗുരുതരമായ ചട്ടലംഘനമായി കണക്കാക്കുമെന്നും ഹേമലതയ്ക്കെതിരെ കർശനമായ വകുപ്പുതല തുടർനടപടികൾ സ്വീകരിക്കുമെന്നും മെമ്മോയിൽ വ്യക്തമാക്കുന്നുണ്ട്.