കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വിചാരണ നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥൻ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് രതീഷ് രാജി സമർപ്പിച്ചത്.
അഴിമതിക്കേസിൽ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥൻ പ്രധാന പദവികളിൽ തുടരുന്നതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടുകയും രതീഷിനോട് രാജി ആവശ്യപ്പെടുകയും ചെയ്തത്. ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തിന് പുറമെ റൂട്ട്രോണിക്സ് എം.ഡി സ്ഥാനവും ഇതോടെ അദ്ദേഹത്തിന് നഷ്ടമാകും.
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി നൽകിയത് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ്. ഇതിനുമുൻപ് മൂന്ന് തവണ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഹൈക്കോടതി വിമർശനം സർക്കാരിന് വലിയ തിരിച്ചടിയായ സാഹചര്യത്തിലാണ് രാജി നടപടി.