കോഴിക്കോട്: മലയാളികൾക്ക് ഓണക്കാലത്ത് റെയിൽവേയുടെ ഇരുട്ടടി. മംഗളൂരു മേഖലയെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി മൈസൂർ ഡിവിഷനിൽ ഉൾപ്പെടുത്തി. പുതിയ മാറ്റം ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലാവും. പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനു കീഴിലാകും.ദക്ഷിണ റെയിൽവേയുടെ പുതിയ നടപടി പാലക്കാട് ഡിവിഷൻ്റെ വരുമാനത്തിൽ 60 ശതമാനത്തോളം ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും നിലവിലുള്ള സർവീസുകളുടെ സമയക്രമത്തിലും വലിയ തിരിച്ചടി നേരിടേണ്ടി വരും.
കർണാടക അതിർത്തിയോട് ചേർന്നുള്ള ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളും അനുബന്ധ ശൃംഖലകളുമാണ് പാലക്കാട് ഡിവിഷനിൽ നിന്ന് മുറിച്ചുമാറ്റി മൈസൂരു ഡിവിഷനിൽ ലയിപ്പിച്ചത്. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സായിരുന്ന പനമ്പൂർ ഗുഡ്സ് യാർഡ് നഷ്ടമാകുന്നത് റെയിൽവേയ്ക്ക് സാമ്പത്തികമായി വലിയ ആഘാതമാകും. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 625 കോടിയുടെ ചരക്കുനീക്കമാണ് ഇവിടെ നടന്നിരുന്നത്. ഇത്രയും വലിയ വരുമാനം ലഭിക്കുന്ന മറ്റൊരു ഗുഡ്സ് യാർഡ് പാലക്കാട് ഡിവിഷന്റെ പരിധിയിൽ നിലവിലില്ല.മംഗളൂരുവിൽ നിന്ന് തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമം തീരുമാനിക്കാനുള്ള അധികാരം ഇനി മൈസൂരു ഡിവിഷനായിരിക്കും. ട്രെയിനുകൾ എപ്പോൾ പുറപ്പെടണം, സർവീസുകൾ എങ്ങനെ ക്രമീകരിക്കണം എന്നതിലെല്ലാം ഇനി പുതിയ ഡിവിഷന്റെ തീരുമാനം നിർണ്ണായകമാകും. അടിയന്തര സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ആശ്രയമാകുന്ന എമർജൻസി കോട്ട (EQ) അനുവദിക്കുന്നതിലും ഇനി മംഗളൂരുവിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
റെയിൽവേയുടെ ഈ നടപടിക്കെതിരെ എം.കെ. രാഘവൻ എം.പി ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.