ആലപ്പുഴ: കേരള കോൺഗ്രസ് ബി നേതാവും മുന്‍ മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ പരനാറിയെന്ന് ആക്ഷേപിച്ച് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിതത്തില്‍ യാതൊരുവിധ വ്യക്തിശുദ്ധിയുമില്ലാത്ത ആളാണ് ഗണേഷ്‍കുമാർ. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഒട്ടും കൊള്ളരുതാത്തവനാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചതിക്കുകയും ഒറ്റിക്കൊടുക്കുകയും ചെയ്തതിനാണ് ഗണേഷിന് ഇടതുപക്ഷം മന്ത്രിസ്ഥാനം നല്‍കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്.എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് വെള്ളാപ്പള്ളിയുടെ രൂക്ഷ വിമര്‍ശനം നടത്തിയത്.
സി.പി.ഐ.എം നേതാവും മുന്‍ സ്പീക്കറുമായ എ.എന്‍. ഷംസീറിനെയും വെള്ളാപ്പള്ളി വിമർശിച്ചു. യഥാർഥത്തില്‍ ഷംസീർ ഒരു കമ്യൂണിസ്റ്റുകാരനല്ല. മുസ്‍ലിം ലീഗിന്റെ മനസ്സുള്ള ആളാണ്. പിണറായി വിജയനെ പോലുള്ള നേതാക്കള്‍ ഒരുപാട് ത്യാഗങ്ങള്‍ അനുഭവിച്ചാണ് ഇന്നത്തെ നിലയിലെത്തിയത്. എന്നാല്‍, ഷംസീര്‍ ചുളുവില്‍ നേതാവായ ആളാണ്. സഖാക്കള്‍ സുഖിച്ചു നടന്നതുകൊണ്ടാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ മൂന്നാം തവണയും അധികാരം നേടാനുള്ള അവസരം നഷ്ടമായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.