ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' പ്രസിദ്ധീകരിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ താത്പര്യമെന്ന് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ്. എഴുത്തുകാരിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. പുസ്തകത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറിയതെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നത്.ഒരു പ്രസാധകര്‍ എന്നനിലയില്‍ പുസ്തകത്തിനകത്തെ വസ്തുതകള്‍ പരിശോധിക്കുകയും അനുയോജ്യമായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പ്രസാധന രംഗത്തെ സാധാരണ നടപടി ക്രമങ്ങള്‍ മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധികരിക്കാന്‍ തങ്ങള്‍ പൂര്‍ണ സന്നദ്ധരായിരുന്നെന്നും രചയിതാവുമായുള്ള ചര്‍ച്ചയെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പെന്‍ഗ്വിന്‍ റാന്‍ഡ് ഹൗസ് അറിയിച്ചു.
നവംബര്‍ 10നാണ് പുസ്തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രിന്റില്‍ 1,00,000 കോപ്പികള്‍ ഉണ്ടാകുമെന്നും പ്രസാധകര്‍ അവകാശപ്പെട്ടിരുന്നു. ഇറ്റലിയിലെ ചെറുഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് ഉയര്‍ന്ന അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1965 ല്‍ കേംബ്രിജില്‍ വിദ്യാര്‍ഥിനിയായിരിക്കെ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും കടന്നുവരുന്ന പുസ്തകത്തില്‍ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിനുശേഷമുള്ള അനുഭവങ്ങളും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുംമെല്ലാം വിശദമായി വിവരിക്കുന്നുണ്ട്.പെന്‍ഗ്വിന്‍ പിന്മാറിയതോടെ നിരവധി ഇന്ത്യന്‍ പ്രസാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.