ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. വാല്‍മീകി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആരോപണവിധേയനായ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു.അഴിമതി കേസില്‍ നാഗേന്ദ്രയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ ഗവര്‍ണറുടെ അനുമതി തേടുകയും, ഗവര്‍ണര്‍ അനുമതി നല്‍കാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിത രാജി.
നേരത്തെ സിദ്ധരാമയ്യ സര്‍ക്കാരില്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര, അഴിമതി ആരോപണത്തെ തുടര്‍ന്ന് 2024 ജൂണില്‍ രാജിവെച്ചിരുന്നു. കേസില്‍ അന്വേഷണം നടക്കവേ മന്ത്രിസഭാ പുനഃസംഘടനയിലൂടെ വീണ്ടും മന്ത്രിയാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഒടുവില്‍ ഗവര്‍ണറുടെ നടപടി ഉറപ്പായതോടെയാണ് വീണ്ടും രാജിയിലേക്ക് നീങ്ങിയത്.മന്ത്രിയായി 25 ദിവസത്തിനുള്ളിലാണ് നാഗേന്ദ്രയുടെ രാജി
അതേ സമയം രാജ്യത്ത് ഒരു ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് ഉയർന്നു വരുന്നതിൽ ബിജെപിയ്ക്കുള്ള അസഹിഷ്ണുതയാണ് തന്റെ രാജി ആവശ്യത്തിൽ ഉള്ളതെന്ന് നാഗേന്ദ്ര വിങ്ങിപൊട്ടിക്കൊണ്ട് പ്രതികരിച്ചു