തൃശൂര്‍: കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന പാസ്‌പോര്‍ട്ടിലെ ചിത്രങ്ങള്‍ തൃശൂർ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് കേരള പൊലീസും ബ്രൂണെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രതിനിധിയും . ദാമോദര മേനോന്റെ പേരില്‍ കരുമാത്രയില്‍ പത്ത് സെന്റ് ഭൂമിയുണ്ട്. ഇതിന്റെ അടക്കം രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. പിന്നാലെയാണ് പുറത്തുവന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഓർമ്മക്കുറവും മാനസിക പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്ന ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷനും ബ്രൂണെയിലെ സന്നദ്ധ പ്രവർത്തകരും ശ്രമം നടത്തി വരുമ്പോഴാണ് വിവാദ ചിത്രവും വാർത്തയും വരുന്നതെന്ന് പ്രതിനിധി പറയുന്നു. ദാമോദരന്റെ മേനോന്റെ മക്കൾ മലേഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് താമസിക്കുന്നത്. അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മക്കളും ഭാര്യയും ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് തൃശൂർ കരുമാത്ര സ്വദേശിയായ ഇദ്ദേഹത്തിന്റെ ബന്ധുക്കളെ നാട്ടിൽ കണ്ടെത്താൻ സന്നദ്ധ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. തൃശൂരിലുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ മകളുടെ ഭർത്താവ് ഗോപിനാഥനുമായി സന്നദ്ധ പ്രവർത്തകർ ബന്ധപ്പെടാൻ സാധിച്ചിരുന്നു. ദാമോദരൻ മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ നോക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകിയിട്ടുണ്ട്.' സന്നദ്ധ സംഘടനയുടെ പ്രതിനിധി പറയുന്നു.
പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തില്‍ നിര്‍ണായക വിവരങ്ങളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ദാമോദര മേനോന്റെ ചിത്രങ്ങളാണ് പ്രചരിച്ചത്.ഒരു മാസം മുമ്പ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ചിത്രം ദാമോദര മേനോന്‍ അയച്ചുതന്നിരുന്നു എന്ന് ബന്ധുവായ ഗോപി പ്രതികരിച്ചു. ദാമോദര മേനോന്റെ അനന്തിരവളുടെ ഭര്‍ത്താവാണ് ഗോപി. അമ്മാവനുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഫോട്ടോയിലുള്ളത് അദ്ദേഹമാണെന്നത് 90 ശതമാനം ഉറപ്പാണെന്നും ഗോപി പറഞ്ഞിരുന്നു.