രാജ്യത്തെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് കർശനമാക്കുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷൈഖ് ഫഹദ് യൂസഫ് സൗദാൽ സഭയാണ് നാഷണൽ ഫോറം ഫോർ ട്രാൻസ്പോർട്ട് ആൻഡ് സ്മാർട്ട് സർവീസിൽ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ നിയമമനുസരിച്ച്, നിർദിഷ്ട പരിശീലനവും പരീക്ഷയും പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി ലൈസൻസ് ലഭിക്കൂ. കുവൈത്തിൽ നിലവിൽ താമസിക്കുന്നവർക്ക് 20 മണിക്കൂറും, വിദേശത്തുനിന്ന് പുതുതായി വരുന്നവർക്ക് 40 മണിക്കൂറും പരിശീലനം നിർബന്ധമാക്കും.
മികച്ച രീതിയിലുള്ള പരിശീലനം ഉറപ്പാക്കാൻ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നാല് പുതിയ ഡ്രൈവിംഗ് അക്കാദമികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സബാഹിയ, സൗത്ത് ഖൈത്താൻ, ക്യാപിറ്റൽ ഗവർണറേറ്റ്, ജഹ്‌റ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക.
പുതിയ മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസിന്റെ കാലാവധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. കുവൈത്ത് പൗരന്മാർക്കും ജിസിസി പൗരന്മാർക്കും 15 വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. എന്നാൽ പ്രവാസികൾക്ക് ലൈസൻസ് അഞ്ച് വർഷത്തേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാൽ പുതിയ മാനദണ്ഡങ്ങൾ പാലിച്ച് പുതുക്കാം.
ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അപകടകരമായ ഡ്രൈവിംഗ് രീതികൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്