കുവൈറ്റിൽ ഈ വർഷത്തെ പരിശുദ്ധ റമദാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 18 ചൊവ്വാഴ്ച ആരംഭിക്കാൻ സാധ്യതയുള്ളതായി ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ. കുവൈറ്റിലെ പ്രമുഖ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമായ അൽ ഉജേരി സയന്റിഫിക് സെന്ററാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ, മാസപ്പിറവി ദർശിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് ദർശന സമിതിയും ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായിരിക്കും വ്രതാരംഭം സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടത്തുക.
ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം, പുണ്യനഗരമായ മക്കയിൽ സൂര്യൻ അസ്തമിച്ച് ഏകദേശം മൂന്ന് മിനിറ്റുകൾക്ക് ശേഷം ചന്ദ്രൻ അസ്തമിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതേസമയം മറ്റ് അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ ചന്ദ്രക്കല ദൃശ്യമാകാനുള്ള സാധ്യത പരിമിതമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
റമദാൻ മാസത്തെ വരവേൽക്കാൻ കുവൈറ്റ് പൂർണ്ണസജ്ജമായിക്കഴിഞ്ഞു. വിശ്വാസികൾക്കായി പള്ളികളിലും പൊതുവിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. വ്രതമാസത്തോടനുബന്ധിച്ച് പള്ളികളിൽ നടത്തുന്ന സംഭാവന ശേഖരണം, തറാവീഹ് നമസ്കാരങ്ങൾ, ഇഫ്താർ വിരുന്നുകൾ എന്നിവ ക്രമീകരിക്കുന്നതിനായി ഇസ്‌ലാമിക കാര്യ മന്ത്രാലയവും പള്ളി വകുപ്പും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുഗമമായ ആരാധനാ കർമ്മങ്ങൾ ഉറപ്പാക്കാൻ കർശനമായ സുരക്ഷാ-ക്രമീകരണ സംവിധാനങ്ങളാണ് അധികൃതർ വിഭാവനം ചെയ്തിരിക്കുന്നത്.