ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാനിയൻ നീക്കത്തിനെതിരെ ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പ്. സൗദി അറേബ്യയിലെ ജിദ്ദയിൽ ചേർന്ന ജിസിസി ഉച്ചകോടിയിലാണ് ഇറാനിയൻ നടപടികളെ രൂക്ഷമായി വിമർശിച്ചത്. ആഗോള വ്യാപാരത്തിനും സമാധാനത്തിനും ഹോർമൂസ് കടലിടുക്ക് തുറന്നുപ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉച്ചകോടി വിലയിരുത്തി.
ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വിശ്വാസം ഗണ്യമായി കുറഞ്ഞെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരു ജിസിസി രാജ്യത്തിന് നേരെയുള്ള ആക്രമണം തങ്ങൾക്കെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ഉച്ചകോടി ഐക്യകണ്ഠേന പ്രഖ്യാപിച്ചു. സ്വന്തം രാജ്യത്തെ പ്രതിരോധിക്കാനുള്ള അവകാശം എല്ലാ അംഗരാജ്യങ്ങൾക്കുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഖത്തർ, ബഹ്‌റൈൻ ഭരണാധികാരികളും, കുവൈറ്റ് പ്രതിനിധികളും, യുഎഇ വിദേശകാര്യ മന്ത്രിയും പങ്കെടുത്തു. ഹോർമൂസ് കടലിടുക്കിലെ ഉപരോധം മൂലം ചരക്ക് കപ്പലുകളും നാവികരും വലിയ പ്രതിസന്ധിയിലാണെന്നും ഇതിന് അടിയന്തര പരിഹാരം വേണമെന്നും ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡേഫുൾ ഉൾപ്പെടെയുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ആശങ്ക ഉയർത്തുന്ന ഈ വിഷയത്തിൽ ഇറാൻ ഉടൻ നിലപാട് തിരുത്തണമെന്നാണ് ജിസിസി രാജ്യങ്ങളുടെ ആവശ്യം.