കറാച്ചി: ഔദ്യോഗികമായി ഒപ്പുവച്ചില്ലെങ്കിലും അമേരിക്ക-ഇറാൻ സമാധാന കരാർ ഉണ്ടായതിനു പിന്നാലെ പാക്കിസ്ഥാനില്‍ പെട്രോൾ വില കുറച്ചു. പെട്രോളിന് ഒറ്റയടിക്ക് 74 രൂപയും ഡീസലിന് 67 രൂപയുമാണ് കുറച്ചത്. പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് തന്നെയാണ് ഇന്നലെ ഇന്ധനവില കുറയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. രാജ്യാന്തരവിപണിയിലെ വിലയിടിവിന്റെ നേട്ടം പൂര്‍ണമായി ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനമെന്നും ഷെഹബാസ് ഷെരീഫ് വിശദീകരിച്ചു.
വൻ കുറയ്ക്കൽ വരുത്തിയിട്ടും പാക്കിസ്ഥാനിലെ പെട്രോളിന്റെ പുതിയ വില 299.78 രൂപയാണ്. എന്നുവച്ചാല്‍ കുറയ്ക്കുന്നതിനു മുന്‍പ് വില 373.78 രൂപ.ഹൈ-സ്പീഡ് ഡീസൽ പുതിയ വില ലിറ്ററിന് 311.78 രൂപ. പഴയ വില: 378.78 രൂപ. പക്ഷേ പാക്കിസ്ഥാന്‍ രൂപയുടെ മൂല്യവും ഇന്ത്യന്‍ രൂപയുടെ മൂല്യവും താരതമ്യം ചെയ്യാനേ കഴിയില്ല. മൂന്നു പാക്കിസ്ഥാന്‍ രൂപയ്ക്കടുത്തുണ്ടെങ്കിലേ ഒരു ഇന്ത്യന്‍ രൂപ കിട്ടൂ. കൃത്യമായി പറഞ്ഞാല്‍ 2.95 പാക് രൂപയുടെ മൂല്യം ഒരു ഇന്ത്യന്‍ രൂപയ്ക്കുണ്ട്. മൂന്നു ലീറ്റര്‍ പെട്രോള്‍ അടിക്കാന്‍ ആയിരം രൂപയ്ക്കടുത്തു വേണമെന്നറിയുമ്പോള്‍ ഇന്ത്യയിലെ പെട്രോള്‍ വില എത്ര ആശ്വാസം.