അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ കർശന നടപടി. ക്ഷേത്രത്തിൽ വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്നുൾപ്പെടെ 40 ഓളം ജീവനക്കാരെ മാറ്റിനിർത്തി. സംഭാവനകൾ സ്വീകരിക്കുന്ന വിഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഇതുവരെ നൂറിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ച് പരിശോധിച്ചു വരികയാണ്.
അതേസമയം, ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ സുപ്രീം കോടതിയിൽ ഹർജി നൽകി. പൊതുജന താല്പര്യവും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കുന്നതിനായി സാമ്പത്തിക ഇടപാടുകളിൽ കർശനമായ ഓഡിറ്റ് മേൽനോട്ട സംവിധാനം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ നിലവിലെ ട്രസ്റ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി കർസേവകരുടെ സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് സംഘടന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വരും ദിവസങ്ങളിൽ കേസ് അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീങ്ങുമെന്നാണ് സൂചന.