പൂനെ: ട്രെക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. അപകടമരണമെന്ന് കരുതിയത് ഇപ്പോൾ നടുക്കുന്ന കൊലപാതകമെന്ന് പോലീസ്. പുണെ സ്വദേശിയായ കേതൻ വിശാൽ അഗർവാളിന്റേത് അപകടമരണമല്ലെന്നും പ്രതിശ്രുതവധുവും കാമുകനും ചേർന്ന് ആസൂത്രണംചെയ്ത കൊലപാതകമാണെന്നും പോലീസ് പറഞ്ഞു. പുണെയിലെ പ്രസിദ്ധമായ ലോഹാഗഡ് കോട്ട കാണാനെത്തിയപ്പോഴാണ് മുകളിൽനിന്ന് താഴേക്ക് വീണ് 26 വയസ്സുകാരനായ കേതൻ വിശാൽ അഗർവാൾ മരിച്ചത്. പ്രതിശ്രുതവധുവായ സിയ ഗോയൽ ആയിരുന്നു അപകടസമയത്ത് കേതനൊപ്പം ഉണ്ടായിരുന്നത്. അടുത്തമാസമായിരുന്നു ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
ജൂൺ 19-നാണ് കേതനും സിയയും സുഹൃത്തുക്കളും ലോഹാഗഡിലെത്തുന്നത്. സിയയുടെ ജന്മദിനാഘോവും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും നടത്താനാണ് സുഹൃത്തുക്കൾക്കൊപ്പം ഇവർ സംഭവസ്ഥലത്തെത്തിയത്. എന്നാൽ, സുഹൃത്തുക്കൾക്കൊപ്പം ഫോട്ടോ എടുക്കാൻ നിൽക്കുന്നതിനിടെ കേതൻ കയറ്റത്തിൽനിന്ന് നിലതെറ്റി 350 അടിയോളം താഴ്ചയിലേക്ക് വീണ് മരിക്കുകയായിരുന്നു. ശക്തമായ കാറ്റിൽ ബാലൻസ് പോയതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.
എന്നാൽ, കൂടുതൽ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.കൊലപാതകത്തിന് പിന്നിൽ സിയയും കാമുകനായ ചേതൻ ചൗധരിയുമാണെന്ന് പോലീസ് പറഞ്ഞു. വീട്ടുകാർ ഉറപ്പിച്ച കേതനുമായുള്ള വിവാഹം നടക്കാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു. വിവാഹം മുടക്കാൻ സിയ നേരത്തെതന്നെ പലവഴികളും നോക്കിയിരുന്നെങ്കിലും അതൊന്നും ഫലവത്തായില്ല. വിവാഹത്തിന് ശേഷമുള്ള യാത്രയ്ക്കായി ബാലിയിലേക്ക് വലിയ ടൂർ പാക്കേജ് തന്നെ കേതൻ ബുക്ക് ചെയ്തിരുന്നെങ്കിലും പാസ്‌പോർട്ട് കാണാനില്ലെന്ന് പറഞ്ഞ് സിയ യാത്ര റദ്ദാക്കിയിരുന്നു. പാസ്‌പോർട്ട് വാഷ്‌റൂമിൽ കീറികളയുകയായിരുന്നുവെന്നും സിയ പോലീസിനോട് സമ്മതിച്ചു.
കേതന്റെ അപകടത്തിൽ കുടുംബവും സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. കേതൻ ഒരു പരിചയസമ്പന്നനായ ട്രെക്കർ ആണ്. സിയ പറഞ്ഞതുപ്രകാരമുള്ള അപകടം സംഭവിക്കാൻ സാധ്യതയില്ലെന്നും പോലീസിന് മനസ്സിലായി. തുടർന്നാണ് സിയയെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നതും മറ്റൊരു പ്രണയബന്ധം പോലീസ് കണ്ടെത്തുന്നതും.