സന്നദ്ധ സംഘടനകൾ (NGOs) വിദേശത്തുനിന്നും ഫണ്ടുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ചട്ടങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കി. ഇനി മുതൽ പൊതുവായ ലക്ഷ്യങ്ങളോ പ്രവർത്തനങ്ങളോ മാത്രം ചൂണ്ടിക്കാണിച്ച് സംഘടനകൾക്ക് വിദേശ സംഭാവന കൈപ്പറ്റാൻ സാധിക്കില്ല.
പുതിയ ഭേദഗതി അനുസരിച്ച് വിദേശ ഫണ്ട് ലഭിക്കുന്നതിനായി സന്നദ്ധ സംഘടനകൾ തങ്ങളുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും അഞ്ച് പ്രധാന വിഭാഗങ്ങളിലൊന്നായി കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. മതം, സംസ്കാരം, സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം എന്നീ അഞ്ച് വിഭാഗങ്ങളിലായി തരംതിരിച്ച 105 ഇനം പ്രവർത്തനങ്ങളാണ് പുതിയ ചട്ടങ്ങളിൽ നിർവചിച്ചിട്ടുള്ളത്. ഇതിൽ ഏതെങ്കിലും പ്രത്യേക പ്രവർത്തനം കൃത്യമായി ചൂണ്ടിക്കാണിച്ച് അനുമതി ലഭിച്ചാൽ മാത്രമേ എഫ്.സി.ആർ.എ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ.
കൂടാതെ, വിദേശ സംഭാവന കൈപ്പറ്റുന്ന എൻ.ജി.ഒകൾ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും, ഈ ഫണ്ടുകൾ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് വിനിയോഗിക്കുന്നത് എന്നതിനെക്കുറിച്ചും വിശദമായ വിവരങ്ങൾ സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. നിലവിലെ ചട്ട ഭേദഗതികൾ വരാനിരിക്കുന്ന വലിയ നിയമ പരിഷ്കാരങ്ങളുടെ ആദ്യ പടി മാത്രമാണെന്നാണ് സൂചനകൾ. പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ പുതിയ എഫ്.സി.ആർ.എ ബിൽ സർക്കാർ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.