ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാകിസ്ഥാൻ അധീന കാശ്‌മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ കേന്ദ്രസർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു. ഇതുവരെ ഈ സൈനികരുടെ വിവരങ്ങൾ സർക്കാർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല.
ദേശീയ യുദ്ധസ്മാരകത്തിൻ്റെ വെബ്‌സൈറ്റിലെ റോൾ ഓഫ് ഓണർ പട്ടികയിലും ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്‌മാരകത്തിലും ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻ കുമാർ, 4 ജമ്മു ആൻ്റ് കശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ റൈഫിൾമാൻ സുനിൽ കുമാർ വീരചക്ര, 5 ഫീൽഡ് റെജിമെൻ്റിലെ ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെൻ്റിലെ ഏവിയേഷൻ ടെക്നീഷ്യൻ മൂദ് മുരളിനായ്ക്ക്, 237 ഫീൽഡ് വർക്ക് ഷോപ്പ് കമ്പനിയിലെ ഹവിൽദാർ സുനിൽ കുമാർ സിങ്, 39 വിങ്ങിലെ സർജൻ്റ് സുരേന്ദ്ര കുമാർ വായു മെഡൽ എന്നിവരാണ് കൊല്ലപ്പെട്ട ആറു സൈനികർ.