വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1430 ആയി ഉയർന്നതായി ഔദ്യോഗിക റിപ്പോർട്ടുകൾ. ദുരന്തത്തിൽ എഴുപതിനായിരത്തിലധികം പേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും വെനസ്വേലൻ സർക്കാർ അറിയിച്ചു. തകർന്നടിഞ്ഞ കോൺക്രീറ്റ് കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്.
മരിച്ചവരിലും കാണാതായവരിലും ചൈന, സ്പെയിൻ, പോർച്ചുഗൽ, ബ്രസീൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉൾപ്പെടുന്നുണ്ട്. മൂവായിരത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ അടിയന്തരമായി എയർലിഫ്റ്റ് ചെയ്യുന്നതിനായി യു.എസ്. നാവികസേനയുടെ ട്രാൻസ്പോർട്ട് കപ്പൽ വെനസ്വേലൻ തീരത്ത് സജ്ജമാക്കിയിട്ടുണ്ട്. മൂവായിരത്തിലധികം കുടുംബങ്ങളെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
അതേസമയം, രക്ഷാപ്രവർത്തകർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 11 വയസ്സുള്ള രണ്ട്ൺകുട്ടികളെ ജീവനോടെ രക്ഷപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്നും 33 പേരെ രക്ഷപ്പെടുത്തിയതായി വെനസ്വേലൻ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് വെനസ്വേലയെ നടുക്കിയ ഭൂകമ്പമുണ്ടായത്.
രാജ്യത്ത് ശക്തമായ തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തം മൂലം ഏകദേശം 6.7 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. പ്രദേശത്ത് വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.