അയോധ്യ രാമക്ഷേത്രത്തിലെ വഴിപാട് തുക തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന ആർ.എസ്.എസ് നേതാവും ക്ഷേത്ര ട്രസ്റ്റ് അംഗവുമായ അനിൽ മിശ്രയെ അയോധ്യ പൊലീസ് വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി . ട്രസ്റ്റിലെ മറ്റൊരു അംഗവും കർണാടകയിൽ നിന്നുള്ള ആർ.എസ്.എസ് നേതാവുമായ ഗോപാൽ റാവുവിനെയും ചോദ്യം ചെയ്യാനുള്ളവരുടെ പട്ടികയിൽ പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും മുതിർന്ന ആർ.എസ്.എസ് നേതാവുമായ ചമ്പത് റായിയെ കഴിഞ്ഞ തിങ്കളാഴ്ച യു.പി പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് പ്രധാന ചുമതലക്കാരായ അനിൽ മിശ്രയിലേക്കും ഗോപാൽ റാവുവിലേക്കും അന്വേഷണം നീളുന്നത്. ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് . ഈ സാഹചര്യത്തിലാണ് വഴിപാട് തുക കൈകാര്യം ചെയ്തതിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത് .
ക്ഷേത്രത്തിലെ സംഭാവനകളിലും വഴിപാടുകളിലും വലിയ രീതിയിലുള്ള തട്ടിപ്പുകൾ നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ . സംഭവത്തിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എട്ട് പേരുടെയും ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും യു.പി പൊലീസ് വിശദമായി പരിശോധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം കേസിൽ തുടർന്നുള്ള നിയമനടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് റിപ്പോർട്ട് .