രാജ്യതലസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഉത്തം നഗറിൽ വൻ തീപിടിത്തം. ഉത്തം നഗറിലെ പ്രമുഖ ഇലക്ട്രോണിക്സ് ഷോറൂമിലാണ് ബുധനാഴ്ച പുലർച്ചെയോടെ തീപിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള വാണിജ്യ കെട്ടിടം പൂർണ്ണമായും തീ വിഴുങ്ങിയെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക വിവരങ്ങൾ പ്രകാരം ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നിഗമനം.
ബുധനാഴ്ച പുലർച്ചെ ജീവനക്കാർ ആരും ഇല്ലാതിരുന്ന സമയത്താണ് അപകടമുണ്ടായത്. ഈ സമയം സുരക്ഷാ ജീവനക്കാർ മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ നിന്ന് ആരംഭിച്ച തീ നിമിഷങ്ങൾക്കകം മറ്റ് നിലകളിലേക്ക് ആളിപ്പടരുകയായിരുന്നു.
വിവരമറിഞ്ഞ് ഡൽഹി ഫയർ സർവീസിന്റെ പതിനഞ്ചിലധികം ഫയർ എഞ്ചിനുകളും എഴുപത്തിയഞ്ചിലധികം ഫയർഫോഴ്സ് അംഗങ്ങളും സംഭവസ്ഥലത്തെത്തി അതീവ സങ്കീർണ്ണമായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ 6.30ഓടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി ഫയർഫോഴ്സ് ഡിവിഷണൽ ഓഫീസർ അറിയിച്ചു.
അപകടത്തിൽ ഷോറൂമിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും, ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും പൂർണ്ണമായി കത്തിനശിച്ചു. നിലവിൽ പ്രദേശത്ത് പുക നിയന്ത്രിക്കുന്നതിനുള്ള കൂളിംഗ് പ്രവർത്തനങ്ങൾ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.