ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിക്കുകയും ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു.
അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെയുണ്ടായ ധാരണകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി മോദി, എല്ലാ തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെയും സമാധാനപരമായ മാർഗ്ഗങ്ങളിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിക്ക് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചർച്ചയിൽ പ്രത്യേകം ഊന്നിപ്പറഞ്ഞു.
അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്ന ചടങ്ങുകളിലേക്ക് കഴിഞ്ഞ ദിവസം പ്രസിഡന്റ് പെസെഷ്‌കിയാൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിദേശ സന്ദർശനങ്ങൾ ഉള്ളതിനാൽ പ്രധാനമന്ത്രിക്ക് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചേക്കില്ല. എന്നാൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്നൈൻ (റിട്ട.), വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രതിനിധി സംഘത്തെ അന്ത്യോപചാര ചടങ്ങിൽ പങ്കെടുക്കാൻ അയക്കുമെന്ന് പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റിനെ അറിയിച്ചു.പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും പ്രധാനമന്ത്രി ഫോൺ സംഭാഷണത്തിൽ ഉറപ്പുനൽകി.