ബിഹാറിലെ ലഖിസാരായ് ജില്ലയിലുള്ള പ്രശസ്തമായ അശോക് ധാം ശിവക്ഷേത്രത്തിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. നിരവധി തീർത്ഥാടകർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച പ്രമാണിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ 6:30-ഓടെയാണ് സംഭവം. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന വലിയ വൈദ്യുതി പോസ്റ്റ് തകർന്നു വീണതിനെ തുടർന്ന് കറന്റ് ഉള്ള ലൈൻ പൊട്ടി വീണു എന്ന വാർത്ത പ്രചരിക്കുകയും ഇത് ഭക്തർക്കിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ആളുകൾ ഒന്നിച്ച് ചിതറിയോടാൻ ശ്രമിച്ചതോടെ വലിയ രീതിയിലുള്ള തിക്കും തിരക്കും അനുഭവപ്പെടുകയായിരുന്നു.
തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ക്ഷേത്രവഴിയിലെ സുരക്ഷാ ബാരിക്കേഡുകൾ തകരുകയും ആളുകൾ ഒന്നിനുമീതെ മറ്റൊന്നായി വീഴുകയും ചെയ്തു. നിലത്തുവീണ ഭക്തരുടെ മുകളിലൂടെ ജനക്കൂട്ടം ചവിട്ടി മെതിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. മരിച്ചവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്.
കനത്ത മഴയെ തുടർന്ന് വഴികൾ വഴുവഴുപ്പുള്ളതായതിനാൽ പലർക്കും തിരക്കിനിടയിൽ പെട്ടെന്ന് ഓടാൻ കഴിയാതെ വഴുതി വീഴുകയും പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഭക്തരെ ഉടൻ തന്നെ ലഖിസാരായ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകുകയും ചെയ്തു.