ചരിത്രപ്രസിദ്ധമായ ആറന്മുള തിരുവോണത്തോണിയിൽ വെള്ളം കയറി മുങ്ങിയ നിലയിൽ കണ്ടെത്തി. തോണിയുടെ അടിഭാഗത്ത് ദ്വാരം വീണതാകാം വെള്ളം കയറാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022-ൽ പുതിയതായി നിർമ്മിച്ച തിരുവോണത്തോണിയാണ് ഇത്തരത്തിൽ വെള്ളത്തിൽ മുങ്ങിയത്.
കഴിഞ്ഞ ആഴ്ചകളിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഒഴുക്കിൽപ്പെടാതിരിക്കാനായി തോണി നദിയിലേക്ക് ഇറക്കിക്കെട്ടിയിട്ടിരുന്നു. എന്നാൽ പിന്നീട് ജലനിരപ്പ് താഴ്ന്നപ്പോൾ തോണി തിരികെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം. തിരുവോണത്തോണിയുടെ പൂർണ്ണമായ ഉടമസ്ഥാവകാശവും സംരക്ഷണ ചുമതലയും തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ്.
സംഭവം വാർത്തയായതോടെ ദേവസ്വം അധികൃതർ അടിയന്തരമായി ഇടപെടുകയും തോണി കരയിലേക്ക് കയറ്റുകയും ചെയ്തു. വരാനിരിക്കുന്ന ഉതൃട്ടാതി വള്ളംകളി ചടങ്ങുകൾക്ക് മുന്നോടിയായി പള്ളിയോട ശിൽപി ചങ്ങങ്കരി വേണു ആചാരിയുടെ നേതൃത്വത്തിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി തോണി സജ്ജമാക്കും. ഉതൃട്ടാതി വള്ളംകളിക്ക് ശേഷം 15 ലക്ഷം രൂപ ചെലവഴിച്ച് തിരുവോണത്തോണിയുടെ വിപുലമായ അറ്റകുറ്റപ്പണികൾ നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.