മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ഉണ്ടായ തർക്കം കോളേജ് പ്രൊഫസറുടെ ജീവനെടുത്തു.സ്വകാര്യ കോളജിലെ പ്രൊഫസറായ 33 കാരൻ ട്രെയിനിൽ കുത്തേറ്റ് മരിച്ചു. ശനിയാഴ്ച മലദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്നാണ് ട്രെയിനിൽ അലോക് കുമാർ സിങ് കുത്തേറ്റ് മരിച്ചത്. പ്രതി പൊലീസ് പിടിയിലായിട്ടുണ്ട്. അലോക് വൈൽ പാർലെയിലെ നാർസി മോഞ്ചി കോളജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ ഗണിത ശാസ്ത്ര അധ്യാപകനായി ജോലി ചെയ്തിരുന്നു.
ചർച്ച്ഗേറ്റ്-ബോറിവാലി സ്ലോ ട്രെയിനിലെ സെക്കൻഡ് ക്ലാസ് കോച്ചിൽ അലോക് സിങ് മറ്റൊരു അധ്യാപകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഓംകാർ ഷിൻഡെയും അലോകും മലദ് സ്റ്റേഷനിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ ട്രെയിനിൽ തർക്കം ഉണ്ടായി. തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് അലോക് സിങ്ങിന്റെ വയറ്റിൽ കുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. സഹപ്രവർത്തകനും പൊലീസും ചേർന്നാണ് അലോകിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ കത്തിക്കുത്തിൽ അമിതമായി രക്തം നഷ്ടപ്പെട്ടതിനാൽ മരിച്ചു