സി.എം.ആർ.എൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഐഎം രംഗത്ത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് വൈകുന്നേരം കോഴിക്കോട് മുതലക്കുളം മൈതാനിയിൽ പാർട്ടി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. യോഗം സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളുടെയും വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇ.ഡി പരിശോധന നടത്തിയത്. സി.എം.ആർ.എൽ കേസ് സിപിഐഎമ്മിലേക്കും മന്ത്രി മുഹമ്മദ് റിയാസിലേക്കും ബോധപൂർവം വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
റെയ്ഡിന് പിന്നാലെ അണികൾക്കിടയിലുണ്ടായ ആശയക്കുഴപ്പങ്ങൾ നീക്കാനും വിഷയം രാഷ്ട്രീയമായി തുറന്നുകാട്ടാനുമാണ് വിശദീകരണ യോഗം ചേരുന്നത്. കേസിൽ നേരത്തെ ഇ.ഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ ആരോപണങ്ങൾ തള്ളിക്കളയുന്ന സിപിഐഎം, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്.