എച്ച്-1 ബി വിസകൾക്ക് ഭീമമായ അധിക ഫീസ് ചുമത്താനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് യുഎസ് ഫെഡറൽ കോടതിയുടെ തിരിച്ചടി. ഒരു ലക്ഷം ഡോളറോളം അധിക ഫീസ് ഈടാക്കാനുള്ള നീക്കം നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ ജഡ്ജി വിധിച്ചു. ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് അസാധുവാക്കിയത്.
കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഭരണകൂടം ഈ പുതിയ ഫീസ് വർധന പ്രഖ്യാപിച്ചത്. ഇതിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് ഇപ്പോൾ നിർണ്ണായകമായ വിധി ഉണ്ടായിരിക്കുന്നത്.
വിദേശത്തു നിന്നുള്ള പ്രൊഫഷണലുകളെയും അവരെ ജോലിക്കെടുക്കുന്ന യുഎസിലെ ടെക് കമ്പനികളെയും ഈ തീരുമാനം വലിയ രീതിയിൽ ബാധിച്ചിരുന്നു. കോടതിയുടെ പുതിയ ഉത്തരവ് ഇന്ത്യക്കാരുൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാകും.