മലപ്പുറം: ബെംഗളുരുവിൽ നിന്നും കാണാതായ താനൂര്‍ സ്വദേശി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് താനൂര്‍ പൊലീസിന്റെ ഇടപെടലില്‍ യുവാവിനെ കണ്ടെത്തിയത്.
നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് യുവാവ് ബെംഗളുരുവിലെത്തിയത്.
ഈ മാസം ആറിന് വൈകീട്ടാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് പോയത്. ഏഴിന് രാവിലെ ബെംഗളൂരുവിലെത്തുകയും വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുംബം താനൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ബെംഗളൂരുവില്‍ പഠിക്കുന്ന ഇംതിയാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് അവിടേക്ക് പോയത്..മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇംതിയാസ് കര്‍ണാടകയില്‍ ഉണ്ടെന്ന് ആദ്യം മനസിലായിരുന്നു. എന്നാല്‍ പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ആയതോടെ ആശങ്കയായി. ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകളുടെ സഹായവും പോലീസ് തേടിയിരുന്നു. അതിനിടെയാണ് നാഗ്പൂരില്‍ നിന്ന് ഇംതിയാസിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സ്വിഗ്ഗിയില്‍ ഭക്ഷണം ബുക്ക് ചെയ്തതായി കണ്ടെത്തിയത്.തുടര്‍ന്ന് മഹാരാഷ്ട്ര പോലീസിന്റെ സഹായം തേടി. കൂടാതെ താനൂര്‍ പോലീസ് നാഗ്പൂരിലേക്ക് പുറപ്പെടുകയും ചെയ്തു. അവിടെയുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇംതിയാസുണ്ട് എന്ന സൂചന പോലീസിന് കിട്ടി. പ്രാദേശിക സഹായവും പോലീസ് തേടി. തുടര്‍ന്ന് നടത്തിയ പരിശോധനിയലാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇംതിയാസിനൊപ്പം പോലീസുകാര്‍ ഇരിക്കുന്ന ചിത്രം കുടുംബത്തിന് ലഭിച്ചു.