ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദൻ അറസ്റ്റിൽ.കടിയങ്ങാട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്ഷേത്രത്തിൽ നിന്ന് സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ അറസ്റ്റ് നടപടികൾ എങ്ങുമെത്താത്തതിനെത്തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലുശ്ശേരി പൊലീസ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഓഡിറ്റിങ്ങിലാണ് എട്ടുമാസംമുൻപ് 20 പവനിലേറെ സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തിൽ മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദന്റെ പേരിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. കേസെടുത്തിട്ട് എട്ടുമാസം കഴിഞ്ഞെങ്കിലും വിനോദനെ കണ്ടെത്താനോ സ്വർണ ഉരുപ്പടികൾ തിരിച്ചുവാങ്ങാനോ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന മറുപടിയാണ് പോലീസിൽനിന്ന് ലഭിച്ചിരുന്നത്.സ്വർണ ഉരുപ്പടികൾ കണ്ടെത്തുകയും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയുംചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകൾ പലതവണ സമരം സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുപ്രഖ്യാപനം വന്നതോടെ സമരങ്ങൾ മാറ്റിവെക്കുകയാണുണ്ടായത്.