നാളെ നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായി എൻ.ടി.എ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) പുതുതായി അനുവദിച്ച അഡ്മിറ്റ് കാർഡുകളിലും ഗുരുതരമായ പിഴവുകൾ. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് യു.എ.ഇയിലെ അബുദാബിയിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചത്.
നാഗ്പൂർ സ്വദേശിയായ അബ്ദുള്ള മുഹമ്മദ് താലിബ് എന്ന വിദ്യാർത്ഥിക്കാണ് അബുദാബി ഇന്ത്യൻ സ്കൂൾ പരീക്ഷാ കേന്ദ്രമായി അനുവദിച്ച് അഡ്മിറ്റ് കാർഡ് ലഭിച്ചത്. നാഗ്പൂർ, വാർധ, ഭണ്ഡാര എന്നീ നഗരങ്ങളിലൊന്നിൽ പരീക്ഷാ കേന്ദ്രം വേണമെന്നായിരുന്നു വിദ്യാർത്ഥി അപേക്ഷ നൽകിയിരുന്നത്. എന്നാൽ അപേക്ഷിച്ച കേന്ദ്രങ്ങൾക്ക് പകരം വിദേശത്തെ പരീക്ഷാ കേന്ദ്രം അനുവദിച്ചത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ് നേരിട്ട് ഇടപെടുകയും അബ്ദുള്ളയ്ക്ക് നാഗ്പൂരിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കുകയും ചെയ്തു. അഡ്മിറ്റ് കാർഡ് തയ്യാറാക്കിയതിലുണ്ടായ സാങ്കേതിക തകരാറാണ് ഇത്തരമൊരു പിഴവിന് കാരണമായതെന്നാണ് എൻ.ടി.എ അധികൃതർ നൽകുന്ന വിശദീകരണം. മുൻപ് ചോദ്യപ്പേപ്പർ ചോർച്ചയും പരീക്ഷ മാറ്റിവെക്കലും അടക്കമുള്ള പ്രതിസന്ധികൾ നേരിട്ട നീറ്റ് പരീക്ഷയെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇതോടെ വീണ്ടും ചർച്ചയാവുകയാണ്.