Share this Article
News Malayalam 24x7
വെനസ്വേലയിലെ ഇരട്ട ഭൂചലനം; മരണ സംഖ്യ ഉയരുന്നു
Venezuela Earthquakes

വെനസ്വേലയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു. 4300-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ദുരന്തം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പതിനായിരത്തിലധികം ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്കായുള്ള തിരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

അവധിദിനത്തിലുണ്ടായ ദുരന്തമായതിനാൽ ബഹുനില കെട്ടിടങ്ങളിലും ഷോപ്പിംഗ് മാളുകളിലും കാർ പാർക്കിംഗ് ഏരിയകളിലും വലിയ ജനത്തിരക്കുണ്ടായിരുന്നു. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്. തകർന്നടിഞ്ഞ ബഹുനില കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കാറുകൾക്കുള്ളിൽ നിന്നും ആളുകളെ കണ്ടെത്തുന്നത് അതീവ ദുഷ്കരമായ പ്രക്രിയയായി മാറിയിരിക്കുകയാണ്.


നിലവിൽ കടുത്ത സാമ്പത്തിക-ആഭ്യന്തര പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെനസ്വേലയ്ക്ക് ഈ ഭൂകമ്പം വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രധാന ആശുപത്രി കെട്ടിടങ്ങൾ ഉൾപ്പെടെ തകർന്നതിനാൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ പോലും ആരോഗ്യ മേഖല ബുദ്ധിമുട്ടുന്നുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സഹായം വെനസ്വേലൻ സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും യു.എസും ഉൾപ്പെടെയുള്ള വിവിധ ലോകരാജ്യങ്ങൾ വെനസ്വേലയ്ക്ക് ഇതിനകം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories