അമേരിക്കൻ ഡോളർ കറൻസികളിൽ ഒപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ, യുഎസ് പാസ്‌പോർട്ടിലും സ്വന്തം ചിത്രം പതിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വിവാദത്തിൽ. പുതുതായി പുറത്തിറക്കുന്ന യുഎസ് പാസ്‌പോർട്ടുകളുടെ മുൻപേജുകളിലും ഉള്ളിലെ പേജുകളിലും ഡൊണാൾഡ് ട്രംപിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്ന തരത്തിലാണ് പുതിയ രൂപകൽപ്പന തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തിന്റെ സവിശേഷമായ സ്വത്വവും (Identity) ഭരണത്തലവന്റെ ഔദ്യോഗിക പദവിയും ആഗോളതലത്തിൽ കൂടുതൽ വ്യക്തമാക്കുന്നതിനും ദൃഢമാക്കുന്നതിനുമാണ് പാസ്‌പോർട്ട് പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ഔദ്യോഗിക രേഖകളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് പ്രസിഡന്റിന്റെ പദവിക്ക് അനുയോജ്യമാണെന്നാണ് ട്രംപ് അനുകൂലികൾ വാദിക്കുന്നത്.
അതേസമയം, പൂർണ്ണമായും രാഷ്ട്രീയമുക്തമായിരിക്കേണ്ട പാസ്‌പോർട്ട് പോലുള്ള ഒരു ഔദ്യോഗിക രേഖയെ വ്യക്തിപരമായ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ട്രംപ് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഔദ്യോഗിക രേഖകളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ട്രംപിന്റെ നീക്കങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങൾക്ക് ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
വിഷയത്തിൽ രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുമ്പോഴും യുഎസ് വിദേശകാര്യ മന്ത്രാലയം (US State Department) ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. പുതിയ പാസ്‌പോർട്ട് പരിഷ്‌കരണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിട്ടേക്കും.